Thursday, April 30, 2009

നിങ്ങൾ തനിച്ചല്ല, നമ്മളൊരുമിച്ച്‌'

താജുദ്ദേ‍ീൻ വെളിമുക്ക്‌
29-04-2009

നാം ജീവിതത്തെ വിരഹത്തിനു വിട്ടു കൊടുത്ത്‌ നാണ്യം തേടിയെത്തിയവർ. ലോകം വൈരുധ്യങ്ങളുടേതാണ്‌. വിതച്ചേതെല്ലാം പൊന്നാകുന്ന മഴനാട്ടിൽ നിന്ന്‌ നട്ടാൽ മുളക്കാത്ത ഈ മരുഭൂമിയിലാണ്‌ നാം ജീവിത ധാന്യം തേടിയെത്തിയത്‌. ഇന്ന്‌ ജീവിതത്തിന്റെ സിംഹഭാഗം നാം ചിലവഴിക്കുന്നത്‌ ഈ ജീവിതപ്പൊരിവെയിലത്തും. ഇതു വെറും മരുഭൂമിയല്ല ഏതു വലിയ ഊഷരതയിലും ജീവിതത്തിന്റെ മധുനുകർന്ന്‌, ആടിക്കുഴഞ്ഞു വഴിവിട്ടവരല്ല വഴികളേ മറന്നു ജീവിക്കുന്ന അതിസമ്പന്നരായ ഒരു കൂട്ടം മനുഷ്യരു(?)ടെ പ്രകടനപരതക്കിടക്കാണ്‌ നാം ജീവിക്കുന്നത്‌. ഇത്‌ പലപ്പോഴും നമ്മെ നമ്മിലേക്ക്‌ നോക്കാനുള്ള നോട്ടത്തെ മങ്ങിയതാക്കുന്നു. ഒരു തരം ഉള്ളു പൊള്ളച്ച സാംസ്കാരിക ജാഢകൾ അറിഞ്ഞോ അറിയാതെയോ നാം കൊണ്ടു നടക്കുന്നു. ഇതു മൂല്യങ്ങൾക്കു പകരം നെറികേടും ജീവിതത്തിനു പകരം ദുരഭിമാന ഭാരവും നമ്മിൽ കെട്ടിവെക്കുന്നു. ഈ കെടുകാഴ്ചകളിലുടക്കി മനസും ജീവിതവും നഷ്ടപ്പെട്ടവരുടേതു കൂടിയാണ്‌ പ്രവാസ ചരിത്രം. ഇത്തരം മനുഷ്യരാണ്‌ ചില ആത്മീയ വേഷങ്ങൾക്കു മുന്നിൽ അന്നു വരെ നേടിയ ജീവിത സമ്പാദ്യം അന്തമായി നൽകി വഞ്ചിക്കപ്പെടുന്നത്‌. സെറാഫിൻ വെളിച്ചത്തു വന്ന ഒരു ഇര മാത്രമാണ്‌.

ഇത്തരം മനുഷ്യരാണ്‌ വലിയ വരവിൽ കവിഞ്ഞ കോൺഗ്രീറ്റ്‌ സ്വർഗങ്ങളുടെ പേരിൽ ജന്മം മുഴുവൻ കടക്കാരായി ഈ പ്രവാസം തന്നെ ജീവിതമാക്കി മാറ്റുന്നവർ. അവരാണ്‌ മൂല്യ ബോധങ്ങൾ മറന്ന്‌ സ്റ്റേജ്‌ ഷോകൾക്കു മുമ്പിൽ അനുകരണ വാനരന്മാരായി അസഭ്യമായി ആടിത്തിമർക്കുന്നത്‌.
അവരാണ്‌ മാംസം തേടി തെരുവുരൂപങ്ങളുടെ ഫ്ലാറ്റുവാതിലുകൾക്കു മുമ്പിൽ ആർത്തിരൂപമായി കാത്തു നിൽക്കുന്നത്‌.

അവരാണ്‌ കുഴഞ്ഞനാവും പേച്ചിയ കാലടികളുമായി പ്രാഞ്ചി പ്രാഞ്ചി തെരുവിൽ ഉരുണ്ടു നീങ്ങുന്നത്‌. അവരാണ്‌ മാർഗശുദ്ധി നോക്കാതെ ദിർഹമിന്റെ ഇരട്ടപ്പിൽ സൗഖ്യം തിരയുന്നത്‌.

അവരാണ്‌ ഒഴുകുന്ന കാറിലും ഉയർന്ന സൗധങ്ങളിലും ദേശാന്തരത്തിന്റെ രതിരുചിയറിയുന്നത്‌. അവരെയാണ്‌ ഉയർന്ന ക്രയമോഹ വാസനയിൽ ദാരിദ്ര്യം കടപ്പത്രങ്ങളായി കീശയിൽ നിറഞ്ഞ്‌ ക്രീക്കിലും ബെഡ്‌ർറൂം ഫാനിലും നിർജീവങ്ങളായി നിറയുന്നത്‌.

നടേ പറഞ്ഞവ ഭൗതിക പ്രലോപനങ്ങളാണെങ്കിൽ ആത്മീയ രംഗത്തും ഇത്തരം ദുർബലരെ നാം കാണുന്നു.

പാരമ്പര്യ മൂല്യങ്ങളിൽ ജീവിച്ചു പോന്നവർ പെട്രോ ഡോളറിന്റെ ലഭ്യതയിൽ വിവരദോഷികളുടെ നാട്യങ്ങളിലും അർദ്ധ ജ്ഞാനത്തിലും വീണ്‌, സ്വയം ആധുനികനാകാനുള്ള വെമ്പൽ, ആത്മീയ പാപ്പരത്തമാണെന്ന്‌ പിന്നീടൊരിക്കലും അൽപ ജ്ഞാനി തിരിച്ചറിയുകയുമില്ല.

യത്നശാലികളായ പണ്ഡിതരെയും മഹത്തുക്കളെയും പരസ്യമായി വിമർഷിച്ച്‌ കാലം തീർക്കലാവും ഫലം. ചിലരോ ആരാധനയുടെ സ്പിരിറ്റ്‌ മൂത്ത്‌ ആത്മീയവ്യാപാരികളായ സിദ്ധി വേഷക്കാരിൽ അഭയം തേടി. അവന്റെ ഇന്നും നാളെയും തുലക്കുന്നു.

ഇവിടെ നിങ്ങളും ഞാനും കുബൂസും തിന്ന്‌ കടും കട്ടനും കുടിച്ച്‌, ടിവിയിലെ വഷൾ പരിപാടിയിലെ അറുബോറൻ അവതാരകരുടെ വധം സഹിച്ച്‌ കുംഭകർണ്ണാസനം ചൈതാൽ മതിയോ?. നമുക്കൊരു ബാധ്യതയുമില്ലെന്നാണോ?

നാളെ നിങ്ങളുടെയും എന്റെയും പൊന്നനുജൻ ഈ കെടുകാഴ്ചയിൽ കണ്ണുടക്കി അന്ധനാകില്ലെന്ന്‌ നിങ്ങൾക്കുറപ്പുണേ​‍്ടാ?

നിങ്ങളുടെ അലംഭാവം നശിപ്പിക്കുന്നത്‌ തലമുറകളെയാണെന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണേ​‍്ടാ. അതോ നിങ്ങൾക്കു ശേഷം പ്രളയമായിരിക്കുമെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്‌?

അതോ നമ്മൾ നീണാൾ വാഴികളും നമുക്ക്‌ ശേഷം കാലമില്ലെന്നുമാണോ?

വരുമ്പോൾ കറുത്തിരുണ്ട സമൃദ്ധമായിരുന്ന നിങ്ങളുടെ മുടിയുടെ സ്ഥാനത്ത്‌ ഇപ്പോൾ തലയോടിന്റെ വെളുപ്പാണല്ലോ. വയറൊരു കുടം പോലെ നമുക്ക്‌ പിടി തരാതെ വലുതായിക്കൊണേ​‍്ടയിരുക്കുന്നല്ലോ.
എന്താ ഈ ചർമത്തിന്‌ വരുമ്പോഴുള്ള ആർദ്രത ഏതു ക്രീം തേച്ചിട്ടും കിട്ടുന്നില്ലല്ലോ.

ചൂയിംഗം ദിവസവും തിന്നിട്ടും ഈ മുഖചർമത്തിനെന്താ ഒരു കൂസലുമില്ലാത്തത്‌. അത്‌ ചുളിവിനെ സ്നേഹിക്കുന്നുവോ.

ഓ ഇതേതാ വർഷം?? 30,40, അല്ല!, സമയമായി, ഇതൊക്കെ വരാനുള്ളതു തന്നെ. ഓരോഅവയവങ്ങൾ എക്സ്പയറായിക്കൊണ്ടിരിക്കുന്നു.

കാലത്തോടൊപ്പം ഞാനും എവിടേക്കോ ഒഴുകിക്കൊണ്ടിരിക്കുന്നു.

ജീവിതത്തിന്റെ ആരോഗ്യഭാഗം ഇവിടെചിലവഴിക്കുന്ന നമുക്ക്‌ തീർച്ചയായും ചില ബാധ്യകളുണ്ട്‌. നന്മയുടെ കെടുകാഴ്ചകളിൽ കണ്ണുടക്കാതെ നാം നന്മയുടെ ബദൽ തീർക്കേണ്ടതുണ്ട്‌.

ആരവത്തോടെ, ആഘോഷത്തോടെ നെഞ്ചേറ്റുന്ന നന്മയുടെ ബദൽ.

നമ്മുടെ ഉറക്കത്തിനും വിനോദത്തിനും ജോലിത്തിരക്കിനുമിടയിൽ നാം പുതിയ സമയ സാധ്യതകൾ കണെ​‍്ടത്തണം. നമ്മുടെ വ്യക്തിപരമായ നൂറു നൂറു കാര്യങ്ങൾക്ക്‌ നമുക്കു സമയമുണ്ട്‌. വിനോദത്തിനു നമുക്കു സമയമുണ്ട്‌. കാലവും കടലും ആളെ കാക്കില്ല. നാം ജീവിക്കുന്ന ഒരിസ്ലാമിക രാജ്യമാണെന്ന്‌ നാം അഭിമാനത്തോടെ ഓർക്കാറുണേ​‍്ടാ? ഇസ്ലാമിക സംകാരവും ഈ നാടിന്റെ സംസ്കാരവും റയിൽപ്പാളം പോലെ കടന്നു പോകുന്നു. പൗരന്‌ ധാർമിക ബോധം മദ്രസയിലെ ക്രമീകൃത സിലബസിലോതുങ്ങുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ കൊട്ടിപ്പെരുക്കങ്ങളിൽ സനാതന സംസ്കാരബിംബങ്ങൾ തമസ്കരിക്കപ്പെടുകയും പടിഞ്ഞാറിന്റെ ഉള്ളു പൊള്ളച്ച സംസ്കാരങ്ങളെ പൂജ്യസ്ഥാനത്ത്‌ പ്രധിഷ്ഠിക്കപ്പെട്ട ദു:ഖസത്യം നാം കാണാതിരുന്നു കൂടാ. നിശബ്ദമായ ഒരു ധാർമിക വിപ്ലവത്തിന്റെ ആരവങ്ങൾക്ക്‌ ഇന്നാട്ടിലെ അറിവുള്ളവർ പോലും കാതോർക്കുന്നു എന്നു നാം തിരിച്ചറിയാതെ പോകരുത്‌.

നാട്ടിലെ മൂല്യബോധങ്ങളിൽ നിന്നു സ്വതന്ത്രരായവർ, പ്രവാസത്തിന്റെ പേടിപ്പിക്കുന്ന സ്വകാര്യ തുരുത്തുകളിൽ അഭയം തേടിയവർ, പൊങ്ങു തടികൾ പോലെ തെമ്മാടിക്കൂട്ടങ്ങളിൽ ഒഴുകുന്നവർ, നടേ പറഞ്ഞവരെക്കാൾ ഭീതിതമായ നമ്മുടെ നാട്ടു കാഴ്ചകളാണിവ. ഇവിടെ കൃത്യതയോടെ, അവധാനതയോടെ ബോധപൂർവ്വം നിർവ്വഹിക്കപ്പെടേണ്ട ഒന്നാണ്‌ ധാർമിക സംഘാടനം.

പ്രവാസം ഒരു പറിച്ചു നടലാണ്‌. സ്നേഹച്ചൂടിൽ നിന്ന്‌, ഓമന വലയത്തിൽ നിന്ന്‌, നാട്ടുകൂട്ടത്തിൽ നിന്ന്‌. പുതിയ നാട്‌ പുതിയ രീതികൾ, ചുറ്റുപാടുകൾ, സൗഹൃദങ്ങൾ, അനുഭവങ്ങൾ... അന്ധാളിപ്പിന്റെ മാനസിക ഭൂമികയിലേക്കാണ്‌ മേൽചൊന്ന ഏതെങ്കിലും ഒരു സാഹചര്യങ്ങളിലേക്ക്‌ നാം എടുത്തെറിയപ്പെടുന്നത്‌. അത്തരം മനസുകളെ സ്നേഹം കൊണ്ടും ധാർമിക പൈന്തുണ കൊണ്ടും കൂടെ നിർത്തണം . മഹിതമായ ഒരാശയത്തിന്റെ നന്മ അവരിലേക്ക്‌ പകരാൻ നമ്മെളെന്തിനാണ്‌ അമാന്തം കാണിക്കുന്നത്‌. തീർച്ചയായും നന്മയുടെ വിളി കേൾക്കാൻ പര്യാപ്തമായ ഒരു പ്രാർത്ഥനാ നിർഭരമായ വേദന നിറഞ്ഞ ഒരു മനസുണ്ടാകും ഓരോ പുതിയ പ്രവാസിക്കും. ഭയപ്പാടുള്ള ദൈവസ്മരണയുള്ള മനസിൽ പിശാചിനേക്കാൾ സ്വാധീനം നന്മയുടെ നാവിനു കിട്ടും. നമ്മുടെ അലംഭാവം ഒരാൾക്ക്‌ നന്മയുടെ പക്ഷം നഷ്ടപ്പെടാൻ ഇടയാക്കുന്നത്‌ എത്ര അക്ഷന്തവ്യമാണ്‌.
പ്രവാസ ജീവിതത്തിൽ സംഘാടനമെന്നാൽ മഴവിൽ വലയമാണ്‌. നന്മയുടെയും പരമ്പര്യത്തിന്റെയും വഴിയിൽ സ്വയം കവചിത വലയം. അതോടൊപ്പം ബോധ നിർമിതിയും. സ്വന്തത്തിന്റെയും ചുറ്റുപാടിന്റെയും നേരുകളെയും നെറികളെയും, അവയോടുള്ള സമീപന രീതികളെയും സംബന്ധിച്ച ബോധനിർമിതി, രാഷ്ര്ട്ടീയ നിലപാടുകളെ സംബന്ധിച്ച ബോധനിർമിതി, ചിട്ടയോടെയും അനുസരണയോടെയുമുള്ള പ്രവർത്തനത്തിന്റെ ബോധനിർമിതി, കുടുംബവും സമൂഹവുമായുള്ള സാമൂഹ്യബന്ധത്തിന്റെ ബോധനിർമിതി, ഇങ്ങിനെ പുതിയ നിലപാടുകളിലേക്കും, സാമ്രാജ്യത്വവും തജ്ജന്യമായ സാംസ്കാരിവും രാഷ്ര്ട്ടീയവുമായ അധിനിവേശത്തിനെതിരെയുള്ള നിലപാടുകളിലേക്കും എത്തിക്കുന്ന ശ്രമകരമായ ഒരു ജോലിയാണ്‌. പ്രവാസ സംഘാടനം.

ഈ ജോലിയാണ്‌ ഒരു വ്യാഴവട്ടക്കാലത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രവാസ സംഘാടന ചരിത്രത്തിലെ അസൂയാവഹമായ വളർച്ചനേടിയ ആർ.എസ്‌.സി നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. എട്ടോളം ഗൾഫ്‌ രാജ്യങ്ങളിൽ നാഷണൽ കമ്മിറ്റികൾക്ക്‌ കീഴിൽ സോണുകളും യൂനിറ്റുകളുമായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്നു. ഓരോ രാജ്യത്തിന്റെയും സംസ്കാരത്തിനും സ്വാതന്ത്ര്യനും അനുസൃതമായി സാധ്യമായ എല്ലാതരം പ്രവർത്തനങ്ങളിലും ഇന്ന്‌ ആർഎസ്സി അതിന്റെ ഇടപെടൽ നടത്തുന്നു. ആത്മാഭിമാനമുള്ള ഒരു മുസ്മിന്റെ അസ്ഥിത്വ വീണെ​‍്ടടുപ്പിന്‌ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ പുതിയ അടയാളപ്പെടുത്തലാകുന്നു ആർഎസ്സി. അതു തന്നെയാണ്‌ അചിന്ത്യമായ പലതും നേടാൻ സംഘടനക്കു കഴിഞ്ഞതും. കൃത്യമായ അംഗത്വ ക്രമീകരണം, കുറ്റമറ്റ ഘടനാ സംവിധാനം, നൂതന സാങ്കേതിക മാർഗങ്ങളുപയോഗിച്ചുള്ള പ്രബോധന ദഅവാ പ്രവർത്തനം, ഗൗരവമുള്ളതും കനപ്പെട്ടതുമായ ഭൗതിക-സാംസ്കാരിക-മത വിഷയങ്ങളിലുള്ള സംഘടനാ ക്ലാസുകൾ, വായനാനുഭവങ്ങൾ, അനുരണനമായി ബുക്ക്‌ ടെസ്റ്റുകൾ, സർഗോൽസവങ്ങൾ-സർഗകളരികൾ, സംഘടനാ ക്യാമ്പുകൾ... അനുദിനം വളരുന്ന ചലന സരണി?!

കേരളത്തിലെ ഏറ്റവും വലിയ ധർമ വിദ്യാർത്ഥി സംഘടനായായ എസ്‌എസ്‌എഫിന്റെ പ്രവാസ ഘടകം വലിയ സ്വാധീന ശക്തിയായി മാറുമ്പോൾ എന്റെ പ്രിയ സന്ദർശകാ താങ്കളും ഈ നന്മയിൽ താങ്കളാലാകുന്ന സേവനം ചെയ്യുക. സാങ്കേതികമോ, ബുദ്ധിപരമോ, സർഗാത്മകമോ ആയ സേവനങ്ങൾ വിനയപൂർവം ആവശ്യപ്പെട്ട്‌ കൊണ്ട്‌ നന്മയുടെ ലോകത്തിനായി 'നിങ്ങൾ തനിച്ചല്ല നമ്മളൊരുമിച്ചാ'ണെന്ന്‌ എസ്‌എസ്‌എഫിന്റെ ഈ ആഗതമായ സ്ഥാപക ദിനത്തിൽ ഓർമിപ്പിച്ച്‌ ധർമ വിപ്ലവ വിജയാശംസകൾ നേരുന്നു.

1 comment:

prachaarakan said...

കേരളത്തിലെ ഏറ്റവും വലിയ ധർമ വിദ്യാർത്ഥി സംഘടനായായ എസ്‌എസ്‌എഫിന്റെ പ്രവാസ ഘടകം വലിയ സ്വാധീന ശക്തിയായി മാറുമ്പോൾ എന്റെ പ്രിയ സന്ദർശകാ താങ്കളും ഈ നന്മയിൽ താങ്കളാലാകുന്ന സേവനം ചെയ്യുക. സാങ്കേതികമോ, ബുദ്ധിപരമോ, സർഗാത്മകമോ ആയ സേവനങ്ങൾ വിനയപൂർവം ആവശ്യപ്പെട്ട്‌ കൊണ്ട്‌ നന്മയുടെ ലോകത്തിനായി 'നിങ്ങൾ തനിച്ചല്ല നമ്മളൊരുമിച്ചാ'ണെന്ന്‌ എസ്‌എസ്‌എഫിന്റെ ഈ ആഗതമായ സ്ഥാപക ദിനത്തിൽ ഓർമിപ്പിച്ച്‌ ധർമ വിപ്ലവ വിജയാശംസകൾ നേരുന്നു.